Saturday, December 4, 2010
ലോട്ടറി ടിക്കറ്റ്
അപ്പുറത്തെ ചായക്കടയില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം. എന്താണ് സംഭവം എന്നറിയാന്‍ ചെന്നപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു, "ഒരു ചായ കൂടി".
പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒക്കെ ചായയും കടികളും ... മുക്കില്‍ എന്ത് അത്ഭുതമാണ് നടന്നത്?
വെറുതെ കിട്ടിയ ചായയും കയ്യില്‍ പിടിച്ചു ഞാന്‍ മിഴിച്ചു നിന്നു.
"എടാ നമ്മുടെ ബാബുവിന് ലോട്ടറി അടിച്ചു. പത്തുലക്ഷം." എന്റെ അമ്പരപ്പ് മാറ്റാനായി സുഹൃത്ത് സുരേശന്‍ രഹസ്യമായി മന്ത്രിച്ചു.
"ന്ഹെ!"
"ആ"
ലക്ഷക്കാരന്റെ വലിയ ഭാവങ്ങളൊന്നും ഇല്ലാതെ ചായയും പൂവന്‍ പഴവും കഴിച്ചു കൊണ്ടിരുന്ന ബാബുവിന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. ചുറ്റിലും സുഹൃത്തുക്കള്‍, പരിചയക്കാര്‍, നാട്ടുകാര്‍.. ബാബുവിനെ സല്കരിക്കാന്‍ ഓരോരുത്തരും മത്സരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി.
"സംഗതി ഒപ്പിച്ചു അല്ലെ? ഒരു ചായയിലോന്നും ഒതുങ്ങില്ല കേട്ടോ.. "
അവന്റെ കണ്ണുകളില്‍ നക്ഷത്ര തിളക്കം. ശരിക്കും ഒരു ലക്ഷക്കാരന്റെ ഭാവത്തില്‍ പൂവമ്പഴം തിന്നുകൊണ്ട് അവന്‍ കണ്ണിറുക്കി കാട്ടി.
പലചരക്ക് സാധനങ്ങള്‍ ഉടനെ കിട്ടിയില്ലെങ്കില്‍ വീട്ടിലുണ്ടാകാവുന്ന പുകിലോര്‍ത്തു മനമില്ലാ മനസ്സോടെ ഞാന്‍ അവിടെ നിന്നു തിരിച്ചു.
വൈകുന്നേരം രയിലിന്റെ മുകളില്‍ പതിവ് സമ്മേളന സ്ഥലത്ത് സുഹൃത്തുക്കളൊക്കെ ഒത്തു കൂടിയപ്പോള്‍ ബാബുവിന്റെ അസാന്നിധ്യം പ്രകടമായി.
"അവന്‍ അപ്പോള്‍ത്തന്നെ ബസ്സില്‍ കയറിപ്പോയി"
ഓരോരുത്തരുടെയും മനസ്സറിഞ്ഞു സുരേശന്‍ പ്രസ്ഥാപിച്ചു.
ബാബുവിന് വന്ന സൌഭാഗ്യത്തെ കുറിച്ചായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ച.
റയിലിന്റെ മുകളില്‍ ഇരുന്നാല്‍ ബാബുവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ കാണാം. ആളുകള്‍ അറിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ചേച്ചിയും ചേട്ടനും കൂടി ഉടുത്തൊരുങ്ങി എവിടെയോ പോകാനായി ഞങ്ങള്‍ ഇരിക്കുന്നതിനു മുന്നിലൂടെ വന്നു. പത്തു ലക്ഷത്തിനു ഉടമകളായ കുടുംബത്തിനെ ഞങ്ങള്‍ അസൂയയോടെ നോക്കിയിരുന്നു.
"എങ്ങോട്ടാ രണ്ടാളും കൂടി?" കൂട്ടത്തിലാരോ കുശലം ചോദിച്ചു.
"ഒന്ന് പഴയങ്ങാടി വരെ പോണം."
"ഉം." സുരേശന്‍ അര്‍ത്ഥ ഗര്‍ഭമായി മൂളി. എന്നിട്ട് രഹസ്യമായി ഞങ്ങളോട് പറഞ്ഞു, "കയ്യോടെ ബാന്കിളിടാന്‍ പോകുന്നതാ.. അവന്‍ അവിടെ നിന്നും ഫോണ്‍ചെയ്തു കാണും."
"അതിനു വൈകുന്നേരം ബാങ്ക് തുറക്കുമോ?"
"സായാഹ്ന ബാങ്കില്ലേ? അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി മാനേജര്‍ പ്രത്യേഗം തുറന്നു കൊടുക്കില്ലേ?"
"ഇനി അവന്‍ ഇവിടെയൊക്കെ വന്നിരിക്കുഒ ?"
"എന്തായാലും നമുക്ക് ക്ലബ്ബിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിപ്പിക്കണം"
ചര്‍ച്ച അങ്ങിനെ നീണ്ടു പോയി..
ദിവസം രണ്ടു കഴിഞ്ഞിട്ടും ബാബുവിന്റെ ഒരു വിവരവുമില്ല. അവന്‍ പൈസയും വാങ്ങി അത് വഴി തന്നെ മുങ്ങി എന്നാണ് ജന സംസാരം. എന്തായാലും ആളുകള്‍ ഒരു
കണ്ണും ഒരു കാതും അവന്റെ വീടിന്റെ ചുട്ടുവട്ടതെക്ക് സമര്‍പ്പിച്ചിരിക്കുകയാണ്...
പരീക്ഷ കാലമായതിനാല്‍ എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടാനായി ഉറക്കമിളച്ചു പഠിക്കുന്ന സമയമാണ്.
വീട്ടിലെ പട്ടി കുറച്ച് നേരമായി കുരച്ചു കൊണ്ട് ചാടുന്നു. വല്ല കീരിയോ കുറുക്കനോ ആയിരിക്കാം. "ടൈഗര്‍ പിടിച്ചോ.. വിടരുത്.." ഞാന്‍ ടോര്‍ച്ചുമായി ചായ്പിനു നേരെ ചെന്നു പട്ടിക്കു പ്രോത്സാഹനം കൊടുത്തു.
"വേണ്ടെടാ. പട്ടിയെപ്പിടിക്ക്. ഇത് ഞാനാണ്."
ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ബാബു.
ചായ്പിലെ നിലത്തു വൈക്കോല്‍ വിരിച്ചു ഉറങ്ങാനുള്ള ശ്രമത്തിലായിരുന്നു ആശാന്‍.
"വീട്ടില്‍ നിറയെ ആളുകളാ. രണ്ടു ദിവസം മുങ്ങി നടന്നു. വര്‍ഷങ്ങളായി വരാതിരുന്ന പെങ്ങളും അളിയനും കൂടി വന്നിട്ടുണ്ട്. അളിയന് ഒരു ബൈക്ക് വാങ്ങാന്‍ പൈസ കടം കൊടുക്കണമെന്ന്. വലിയമ്മയുടെ മോന് സൈക്കിള്‍ മതി. ഓരോരുത്തരും ആവശ്യങ്ങളുടെ വലിയ ഒരു ലിസ്ടുമായിട്ടാണ് വന്നിരിക്കുന്നത്."
"പാവങ്ങള്‍! നിനക്ക് ചില്ലറ എന്തെങ്കിലും കൊടുത്തു ഒഴിവാക്കിക്കൂടെ?"
"നിനക്കെന്താ പ്രാന്തുണ്ടോ? അയല്‍പക്കത്തെ ജാനുവേചിയെ കളിപ്പിക്കാനായി ഞാനൊരു തമാശ കാണിച്ചതല്ലേ. അവര്‍ വരുന്നത് ഞാന്‍ ദൂരത്തു നിന്നു തന്നെ കണ്ടിരുന്നു. പത്രത്തില്‍ അന്നത്തെ ലോട്ടറി കണ്ണൂരിലാണെന്ന് വലുതായി എഴുതിയിട്ടുണ്ട്. ഞാനൊരു കടലാസില്‍ ആ നമ്പര്‍ എഴുതിവെച്ചിട്ട് ഒന്നും അറിയാത്തത് പോലെ അവരെ കാണിച്ചിട്ട് എനിക്കാണ് ലോട്ടറി അടിച്ചതെന്ന് പറഞ്ഞു. ഇതിത്ര പുലിവാലാകുമെന്ന് ആരറിഞ്ഞു?"
ബാബുവിന്റെ മറുപടി കേട്ട് അല്പ നേരത്തേക്ക് ഞാനും സ്തബ്ദനായി നിന്നു പോയി.
"ഇതിപ്പോ വാസ്തവം പറഞ്ഞിട്ട് എന്റെ അമ്മ പോലും വിശ്വസിക്കുന്നില്ല. ഇനി എവിടുന്നെങ്കിലും ഒരു പത്തു ലക്ഷം കട്ട് കൊണ്ടാന്നാലോന്നാ ഞാനിപ്പോള്‍ ചിന്തിക്കുന്നത്"
"എന്തായാലും നീ ഉള്ളിലേക്ക് വാ. കാര്യങ്ങളൊക്കെ നമുക്ക് നാളെ തീരുമാനിക്കാം. "
ചായ്പില്‍ നിന്നും ഞാന്‍ അവനെ എന്റെ മുറിയിലേക്ക് കൂടിക്കൊണ്ടു പോന്നു.
Monday, November 15, 2010
തോരാത്ത മോഹമീ മഴ...
അമ്മയുടെ വാത്സല്യം പോലെ ഇറ്റു വീഴുന്ന മഴ! ചെറു കമ്പികള്‍ ആയി അവ എയര്‍ കണ്ടിഷനരിന്റെ കൂടിനു മുകളില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന 'റ്റ' കാരവം. ദൈവമേ... മഴ!
എത്ര കാലമായി മഴ കണ്ടിട്ട്? അതും മരുഭുമിയില്‍...
ഇടി വെട്ടി, മിന്നല്‍ കൊടിക്കൂറകള്‍ പാരിക്കുന്നില്ലെങ്കിലും ഈ മഴ ഒരുപാട് മധുരിക്കുന്ന ഓര്‍മകളെ കൊണ്ട് വരുന്നു...
എതിര്‍വശത്തുള്ള കെട്ടിടങ്ങളില്‍ പലതിന്റെയും ചില്ല് ജാലകങ്ങള്‍ തുറന്നു കൈകള്‍ വെളിയിലേക്ക് നീട്ടി ആളുകള്‍ മഴയെ അനുഭവിക്കാന്‍ ശ്രമിക്കുന്നു. മഴ ഒരു വികാരമായി മനസ്സില്‍ പേറി നടക്കുന്നവര്‍...
നേരിയ നൂലുകള്‍ പോലെ ആകാശത്തില്‍ നിന്ന് ചുരുള്‍ നിവര്‍ന്നു വീണു കിടക്കുകയാണിന്ന് മഴ. ഇതൊന്നു കട്ടി പിടിച്ചെന്കില്‍...
മണ്ണും വിണ്ണും കുളിര്‍ക്കെ തകര്‍ത്തു പെയ്യുന്ന മഴ ദീര്‍ഘ കാലത്തെ സ്വപ്നമാണ്. അലമാരയുടെ മൂലയില്‍ ചുരുട്ടി വെച്ച കുട ആ ആഗ്രഹത്തിന്റെ അമര്‍ത്തി വെച്ച പ്രകടനവും.
സ്കൂള്‍ കുട്ടികളെപ്പോലെ മഴ നനഞ്ഞു ആര്‍ത്തു ചിരിച്ചു നടക്കാന്‍ വല്ലാത്ത മോഹം. നനഞ്ഞു കുതിര്‍ന്ന കുപ്പായത്തിനുള്ളില്‍ പുസ്തകങ്ങള്‍ ഭദ്രമായി തിരുകിവെച്ചു മഴയ്ക്കുള്ളിലൂടെ ഒരു യാത്ര..
എത്ര സൂക്ഷിച്ചാലും ചട്ട പറിഞ്ഞു പോകുന്ന പുസ്തകങ്ങളെ ഒന്ന് കൂടി കെട്ടിപ്പിടിക്കാന്‍...
പുതു മണ്ണിന്റെയും പുത്തന്‍ പുസ്തകങ്ങളുടെയും ഗന്ധം ശാസിച്ചു കൊണ്ട് മത്തരായി നടന്നിരുന്ന കാലം ഒന്ന് തിരിച്ചു വന്നെങ്കില്‍..
പത്തു പൈസതുട്ടിന്റെ യാത്രക്കാരായി കമ്പികളില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുമ്പോള്‍ യാത്രിശ്ചികമായി വരുന്ന മഴയില്‍ പരിഭ്രമിക്കുന്ന കിളികള്‍... അടിച്ചും ഇടിച്ചും ശകാരിച്ചും അവര്‍ ഇറക്കിവിടാന്‍ നോക്കിയാലും പിറകിലെ ഏണിയില്‍ തൂങ്ങിപ്പിടിച്ചുള്ള യാത്ര...
പുറത്തെ മഴ നിലച്ച മട്ടായിരിക്കുന്നു. ഒരു പാട് പ്രതീക്ഷകള്‍ ഉണര്തിയതാണ്...
പുതു മഴ വീണു നനഞ്ഞ മണ്ണ് കാണുമ്പോള്‍ അമ്മാമന്‍ കൈക്കോട്ടുമായി ഇറങ്ങുകയായി. കൂട്ടത്തില്‍ പഴയ, ഭാരം കുറഞ്ഞ ഒരെണ്ണം എന്റെ കൈകളിലും തിരുകിത്തരും.
വിത്ത് വിതയ്ക്കുകയും, അത് മുളയ്ക്കുകയും ചെയ്യുമ്പോഴെയ്കും മഴ ശക്തിപ്പെടുകയായി. ഞാറ്റു കണ്ടങ്ങള്‍ വയസ്സറിയിച്ച പെണ്ണിനെപ്പോലെ, മഴത്തുള്ളികളെ മാറിലൊതുക്കി കാത്തിരിക്കുമ്പോള്‍, ചെളിയില്‍ പുതഞ്ഞ കന്ന് പൂടുകാരന്റെ ഗാനം ഉയരുകയായി, "ഓ..ഓ.. ഹോ. ഹോ...ഹോയ്..!'
ഇറ്റു വീഴുന്ന മഴത്തുള്ളികളെ നിരുകയിലാവാഹിച്ചു ഓടി നടക്കുമ്പോള്‍ അമ്മയുടെ ശാസന, "പുതുമഴ നനഞ്ഞാല്‍ പനി വരും".
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ തകര്‍ത്തു പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു 'പേറി മാസണ്‍'റെയും, 'ഷെര്‍ലക് ഹോല്‍മ്സിന്റെയും വീര ക്രിത്യങ്ങളിലൂടെയുള്ള യാത്ര. മകന്റെ പഠനത്തിലുള്ള ശുഷ്കാന്തി കണ്ടു സന്തോഷത്തില്‍ ചൂട് ചായയുമായി വരുന്ന അമ്മ കാണാതിരിക്കാന്‍ തന്ത്രപൂര്‍വ്വം തലയിനക്കീഴിലേക്ക് തിരുകി മാറ്റുന്ന കഥപുസ്തകങ്ങള്‍...
ഈ മഴ പെയ്തിരങ്ങിയത് മറവിയുടെ തട്ടുമ്പുറത്തു പൊടി പിടിച്ചു കിടന്ന സ്മരണകളുടെ ഓട്ടു പാത്രതിലാനല്ലോ ദൈവമേ..!
അല്ല. അത് എയര്‍കണ്ടിഷനരിന്റെ പുരന്കുപ്പയത്തില്‍ തന്നെയാണ് വന്നു വീണത്. മഴ തീര്‍ന്നിരിക്കുന്നു.
പുതു മണ്ണിന്റെ ഗന്ധം ആസ്വദിക്കാനായി താഴെയിറങ്ങിയ എന്നെ റോഡരികില്‍ കെട്ടിക്കിടന്ന ഇത്തിരി വെള്ളത്തിലൂടെ വേഗത്തില്‍ കാറോടിച്ചു പോയ പയ്യന്‍ ചെളിയഭിഷേകം ചെയ്തിരിക്കുന്നു...
സാരമില്ല. അതും കളിയുടെ ഭാഗം തന്നെ. മഴ എല്ലാവരിലും എന്തൊക്കെയോ ഭാവങ്ങള്‍ ഉണര്‍ത്തി വിട്ടിരിക്കുന്നു.
മഴ... കതിരണി പാടങ്ങളിലും ആമ്പല്‍ കുളങ്ങളിലും എന്റെ കളി വീട്ടിലും പെയ്തിറങ്ങിയ പഴയ മഴ... അത് എന്നെയും തേടി ഈ മരുഭുമിയിലുമെതിയിരിക്കുന്നു...!
Monday, November 8, 2010
ചക്കിനു വച്ചത്..
കുറ്റിക്കാട്ടില്‍, താനിരിക്കുകയായിരുന്ന പാറക്കല്ലിന്റെ മേലെ നിന്ന് ചാടി എഴുന്നേറ്റു ഓടാന്‍ തുടങ്ങിയ കോലന്‍ ദാമുവിനെ ഇരുമ്പന്‍ ബാലന്‍ ബലമായി പിടിച്ചിരുത്തി,
"മിണ്ടാതിരിയെടാ ഞങ്ങളും കാണുന്നുണ്ട്"
"ഈ തെണ്ടിക്ക് ചാകാന്‍ വേറൊരു കാരണവും കിട്ടിയില്ലേ.. ഭഗവാനെ..നാട്ടുകാരുടെ തല്ലു കൊണ്ട് മരിക്കാനാകും എന്റെ തലേലെഴുത്ത്..!"
അകലെ ജനലഴിക്കുള്ളിലൂടെ വരുന്ന ടേബിള്‍ ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ പിച്ചാത്തി മോഹനന്റെ മുറിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് കോലന്‍ ദാമു പിന്നെയും മോങ്ങിക്കൊണ്ടിരുന്നു;
'ഒക്കെത്തിനും ഇവനോരുത്തനാ കാരണം. അവനെങ്ങാനും നമ്മുടെ കണ്ണ് വെട്ടിച്ചു വല്ല കടുങ്കയ്യും ചെയ്‌താല്‍..സത്യമായിട്ടും നിന്നെ തട്ടിയിട്ടെ ഞങ്ങള്‍ നാട് വിടൂ.. "
ഉള്ളില്‍ ഭയം തോന്നുന്നുണ്ടെങ്കിലും പുറമേ കാണിക്കാതെ മോഹനന്റെ അടുത്ത നീക്കം എന്താണെന്ന് നോക്കി മിണ്ടാതിരുന്ന എന്നെ നോക്കി കശ്മലന്മാര്‍ കോറസ്സായി മുരണ്ടു.
വായിക്കുകയായിരുന്ന വാരിക മേശപ്പുറത്തിട്ടു മോഹനന്‍ കുപ്പായവും തുണിയുമൊക്കെ അഴിച്ചു മാറ്റി കട്ടിലിലേക്ക് വീണു.
"അയ്യോ, ഇവനൊരു നാരി തന്നെ! സംശയമില്ല. " ഇരുമ്പന്‍ മുരണ്ടു. കാരണം, ലൈറ്റ് അനയ്ക്കുന്നതിനു മുന്‍പ് ആകെ ദേഹതുണ്ടായിരുന്ന മുണ്ടും ഭീകരന്‍ വലിച്ചെറിഞ്ഞിരുന്നു!
"ഇതെന്തൊരു ഗതികേടാണ് ദൈവമേ!"
കൂരിരുട്ടത്തു, കൊതുക് കടിയും കൊണ്ട് ഇങ്ങിനെ ഇരിക്കേണ്ടി വന്ന അവസ്ഥയെ ശപിച്ചു കോലന്‍ ദാമു മുറുമുറുത്തു.
വിധി വിഹിതം ആര്‍ക്കു തടയാന്‍ പറ്റും? ഒരു അഭിശപ്ത നിമിഷത്തിലെ തല തിരിഞ്ഞ ബുദ്ധിയാണ് ഞങ്ങളെ ഇത്തരത്തിലൊരു ഗതികേടില്‍ എത്തിച്ചത്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഗുണമില്ലാതെപരാന്ന ഭോജികളായി തെണ്ടി നടക്കുന്നവര്‍ എന്നൊരു ദുഷ്പേര് അല്ലെങ്കില്‍ത്തന്നെ
ഞങ്ങള്‍ക്കുണ്ട്. അതിന്റെ കൂടെ ഒരു കൊലക്കുറ്റത്തിനു കൂടി മറുപടി പറയേണ്ടി വരിക എന്ന് പറഞ്ഞാല്‍...
എല്ലാം നടന്നത് ഒരു വൈകുന്നേരമാണ്...
ആകാശവാണി സോമന്റെ തട്ടുകടയിലെ ഡബിള്‍ ഒമലേട്ടും ചുക്ക് കാപ്പിയും, രാത്രിയില്‍ ഒരു സെക്കന്റ് ഷോ പടവും...
ഞങ്ങളുടെ മിനിമം ആവശ്യങ്ങള്‍ ഇത്രയോക്കെയായിരുന്നു. അതിനു വേണ്ടി ചില ചില്ലറ ചുറ്റി കളികളൊക്കെ നടത്താറുണ്ട്.
കാലമെത്തിയിട്ടും വെട്ടാത്ത തേങ്ങയും, മൂത്ത് പഴുക്കാരായിട്ടും അരുക്കാത്ത പഴക്കുലയും ഉണങ്ങിതുടങ്ങിയ അടക്കയുമൊക്കെ ഉടമസ്ഥര്‍ മറന്നു പോകുന്ന നില വരുമ്പോള്‍ ഒരു സഹായമെന്ന നിലയില്‍ ഞങ്ങള്‍ എടുത്തു കൊണ്ട് പോകാറുണ്ട്. മനുഷ്യര്‍ക്കില്ലെങ്കിലും ഭാരം താങ്ങുന്ന ചെടികളുടെ വേദനയെങ്കിലും നമ്മള്‍ മനസ്സിലാക്കണ്ടേ..
ടി വൈകുന്നേരം പതിവ് കോട്ട നികത്താന്‍ വഴിയൊന്നും കാണാതെ പട്ടിണി കിടന്നു നരകിക്കുമ്പോഴാനു കുളിച്ചു കുട്ടപ്പനായി സ്പ്രേയും പൂശി നമ്മുടെ കഥാനായകന്‍ പ്രവേശിക്കുന്നത്.
കസ്ടമര്‍ പണിയിക്കാന്‍ കൊടുക്കുന്ന പൊന്നില്‍ നിന്നും നിശ്ചിത തൂക്കം അടിച്ചു മാറ്റി ചെമ്പ് ചേര്‍ത്ത് വിളയിച്ചു കൊടുത്ത് സമ്പാദിച്ച തടിയന്‍ മാല വെളിയില്‍ കാണിക്കാനായി മുകളിലത്തെ രണ്ടു ബട്ടണുകള്‍ അഴിച്ചിട്ടു, പട്ടിണിക്കാരായ ഞങ്ങളെ നോക്കി ഒരു വളിച്ച ചിരിയും പാസ്സാക്കി സോമന്റെ കയ്യില്‍ നിന്നും ഡബിള്‍ ബുള്സയിയും ചൂടുള്ള കാപ്പിയും, കൂടാതെ പരിപ്പ് വട, ഏത്തക്കായ ആദിയായവ വെട്ടി വിഴുങ്ങുന്ന സാമ ദ്രോഹിയെ കണ്ടപ്പോള്‍ എവിടെയോ ഒരു മിന്നല്‍!
കുറെ ചികഞ്ഞു നോക്കിയാല്‍ എവിടെയോ കണ്ടെത്താവുന്ന ബന്ധത്തിന്റെ കണ്ണിയുന്ടെന്നതോ എന്തോ.. കൂട്ടത്തില്‍ ഇരുംബനോടെ മാത്രമായിരുന്നു മോഹനന് ഇത്തിരിയെങ്കിലും ലോഹ്യം. അതിനാല്‍ അവനെ ദൌത്യം ഏല്‍പ്പിച്ചു ഞങ്ങള്‍ വലിഞ്ഞു.
ഇരുമ്പന്‍ തന്റെ പലകപ്പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു പിചാത്തിയെയും കൂട്ടി ദൂരെ ചെന്ന് സ്വകാര്യം പറയുന്നതും, എതിര്‍പ്പ് പതുക്കെ അലിഞ്ഞു സമ്മതത്തിന്റെ തലയാട്ടലായി തീരുന്നതും മറഞ്ഞിരുന്നു ഞങ്ങള്‍ കണ്ടു.
ഇര വലയിലായിക്കഴിഞ്ഞു എന്നറിയികകാനായി മോഹനന്റെ കീശയില്‍ ഉണ്ടായിരുന്ന സിഗരെട്ടിന്റെ പെക്കേട്ടില്‍ നിന്നും ഒന്നെടുത്തു കത്തിച്ചു കൊണ്ട് ഇരുമ്പന്‍ ഞങ്ങള്‍ക്ക് ഗൂഡ സിഗ്നലുകള്‍ തന്നു. ഉടനെ സാമഗ്രികള്‍ ശേഘരിക്കാനായി കോലന്‍ ദാമു സ്ഥലം വിട്ടു.
"തെണ്ടി- സ്വന്തം തന്തയെപ്പോലും വിശ്വാസം കാണില്ല!" മോഹനനെ യാത്രയാക്കി വന്ന ബാലന്‍ അഭിപ്രായം പാസ്സാക്കി.
"എന്തായി?"
"ഒമ്പത് മണിയാകുമ്പോള്‍ വരും"
"മം.. അഡ്വാന്‍സ് തന്നിട്ടുണ്ടോ?"
"അതല്ലേ പറഞ്ഞത്.. കാര്യം നടന്നാല്‍ രൊക്കം കാശ്."
ഒരു കട്ടനടിക്കാനുള്ള കാശു പോലും ഒത്തില്ലെന്നരിഞ്ഞപ്പോള്‍ വിഷമം തോന്നി.
കാര്യങ്ങള്‍ നടത്താനുള്ള ലോകാഷനായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്മശാനതിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടമാണ്.
ഉടമസ്ഥന് സാമ്പത്തിക മാന്ദ്യം വന്നത് കൊണ്ടോ എന്തോ.. കുറെക്കാലമായി ഒരു പണിയും നടക്കാതെ കാട് കയറി കിടക്കുകയാണ് സ്ഥലം. ഒരു പെന്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഉള്ളിലെ പുല്ലും പടലും പറിച്ചു കളഞ്ഞു ഞങ്ങള്‍ കോലന്‍ ദാമുവിനെ കാത്തിരുന്നു.
'പിശാചിന്റെ ഓലി പോലൊരു ശബ്ദം' വെളിയില്‍ നിന്നും കേട്ടപ്പോള്‍ മനസ്സിലായി ആള് വെളിയില്‍ ഉണ്ടെന്നു. സമാനമായ ഒരു ശബ്ദം ചെറിയ വോള്യത്തില്‍ ഇരുമ്പന്‍ ബാലനില്‍ നിന്നും പുറത്തേക്കു വന്നപ്പോള്‍ കോലന്‍ ദാമു സാമഗ്രികളുമായി ഉള്ളിലേക്ക് വന്നു.
"എടാ.. ചേച്ചിയുടെ സംഗതികളാണ്. വല്ലതും പറ്റിയാല്‍ പുതിയത് വാങ്ങി കൊടുക്കേണ്ടി വരും. ഫാന്‍സി ദ്രെസ്സിനാണെന്നു പറഞ്ഞു വാങ്ങിയതാണ്."
"പോടാ.. എന്ത് പറ്റാന്‍? " സഞ്ചിയിലെ സാധനങ്ങള്‍ വെളിയിലെടുത്തു കൊണ്ട് ഞാന്‍ ആശ്വസിപ്പിച്ചു.
ആരാണ് വേഷം കെട്ടുക എന്ന കാര്യത്തില്‍ ചെറിയ തര്‍ക്കം ഉടലെടുത്തു. സ്ക്കൊളില്‍ പഠിക്കുമ്പോള്‍ പെണ്‍വേഷം കെട്ടി അഭിനന്ദനങ്ങളും (ചുംബനങ്ങളും) നേടിയ അനുഭവമുള്ളതിനാല്‍ ആ ഭാരം എന്റെ തലയിലേക്കിട്ടു.
പ്ലാസ്റിക് സഞ്ചിയില്‍ വെള്ളം നിറച്ചു മാറത്തു രണ്ടു ഭാഗത്തും വച്ച് കെട്ടി, അതിനു മുകളില്‍ ബോഡീസ് അണിഞ്ഞു, ബ്ലൌസും സാരിയും ധരിപ്പിച്ചു, കുട്ടി കൂറ പൌഡര്‍ ഇട്ടു ചുരുങ്ങിയ നേരം കൊണ്ട് അവരെന്നെ ഒരസ്സല്‍ പെണ്ണാക്കി മാറ്റി. രണ്ടു മൂന്നു സഞ്ചികള്‍ കൂട്ടി വച്ചാതാനെങ്കിലും പ്ലാസ്റ്റിക് പറ്റിക്കുമോ എന്ന ശങ്ക ബലമായി ഉള്ളില്‍ നില്‍ക്കുന്നു.
"എടാ.. ഇവനൊരു അപാര ചരക്കാണ്. പത്തു രൂപ കൂടുതല്‍ തരാന്‍ പറയണം മക്കപ്പു കഴിഞ്ഞു ചുഴിഞ്ഞു നോക്കിക്കൊണ്ട് കോലന്‍ ദാമു പറഞ്ഞു.
"പോടാ നാറി.. കിട്ടിയതില്‍ പാതി എനിക്ക് തന്നേക്കണം. അമ്മാതിരി റിസ്കാണ്."
"വാ.. വാ.. സമയമാവാറായി. " ഇരുമ്പന്‍ ധൃതി കൂട്ടി. അവര്‍ രണ്ടു പേരും ഇരുട്ടില്‍ എന്നെ ഉപേക്ഷിച്ചു പിച്ചാത്തി മോഹനനെ നോക്കി പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും പിശാചിന്റെ ഓലി കേള്‍ക്കാറായി. ഇര എത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ്.
വാതിലിനരികില്‍ എന്തൊക്കെയോ കുശു കുശുക്കലുകള്‍... ഒടുവില്‍ പിച്ചാതിയെ അകത്തേക്ക് തള്ളി വിട്ടു ഇരുമ്പന്‍ പോയി.
സാരിയുടെ തുണ്ട് തലയിലേക്കിട്ടു ചുമരിനോട് തിരിഞ്ഞു നില്‍ക്കുകയായിരുന്ന എന്റെ അരികില്‍ വന്നു തീപ്പെട്ടി ഉറച്ചു നോക്കി പിച്ചാത്തി മുരണ്ടു:
"എന്താ നാണമാകുന്നോ? ... ഇങ്ങടുത്തു വാ.."
കെട്ടിപ്പിടിക്കാനുള്ള അവന്റെ ആക്രാന്തത്തിനിടയില്‍ ഞാന്‍ ശങ്കിച്ചത് പോലെ ത്തന്നെ നടന്നു - നെഞ്ഞത്തുള്ള പ്ലസ്ടിക്കില്‍ ഒന്ന് പൊട്ടി... ദേഹം നിറയെ വെള്ളം. ആര്‍ത്തി മൂത്ത കാലന് ഒന്നും മനസ്സിലായില്ല. ബാലന്‍ കെ നായരുടെ സിനിമയിലെ പെടമാനിനെ പോലുള്ള നായികയായി ഞാന്‍..
അപ്പോഴേക്കും വെളിയില്‍ നിന്നും, ഒച്ചയും ബഹളവും.. "ആരെടാ ഉള്ളില്‍ ... പിടിയെടാ.. അവനെ.."
"കുറെക്കാലമായി തുടങ്ങിയിട്ട്... ഇന്ന് വിടരുത്.. "
ആളുകള്‍ ഓടി വരുന്ന ശബ്ദം..
പിച്ചാത്തി നിന്ന നില്‍പ്പില്‍ സ്ടക്കായിപ്പോയി. പിന്നെ ജീവനും കൊണ്ട് ഇറങ്ങി ഓടി. ഓട്ടത്തില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയത് പോലും കക്ഷി അറിഞ്ഞില്ല.
ഇരുംബന്റെയും ദാമുവിന്റെയും സഹായത്താല്‍ ഞാന്‍ വിവസ്ത്രനായി, പിന്നെ സ്വവസ്ത്രനായി സോമന്റെ തട്ട് കടയിലേക്ക്...
പതിവില്ലാത്ത ഞങ്ങളുടെ പോളിങ്ങും ചിരികളികളും കണ്ടു സോമന്‍ അമ്പരന്നു. ഉത്സാഹം കൂടിപ്പോയ കോലന്‍ ദാമു ആരോടും പറയില്ലെന്ന ഉറപ്പില്‍ സോമനോട് കാതില്‍ രഹസ്യം പറഞ്ഞു.
പിറ്റേന്ന് നാട്ടില്‍ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല!
എവിടെക്കോ പോകാന്‍ ഒരുങ്ങി ഇറങ്ങുകയായിരുന്ന എന്നെയും തേടി പിച്ചാത്തി മോഹനന്‍ വീട്ടില്‍ എത്തി.
അവനെ കണ്ടതും എന്റെ ഇളയ പെങ്ങള്‍ വായ് പൊത്തി ചിരിച്ചു കൊണ്ട് ഒരോട്ടം!
മുറിവില്‍ മുളക് പൊടി തേച്ചത് പോലെ ക്രൂദ്ധനായി മോഹനന്‍ എന്റെ നേരെ ഒരു ചാട്ടം!
"എടാ -- , നിന്നോടൊക്കെ എന്ത് തെറ്റാണു ഞാന്‍ ചെയ്തത്? സ്വന്തം വീട്ടില്‍ പോലും കയറാന്‍ പറ്റാതായിരിക്കുന്നു. അമ്മയുടെയും പെങ്ങളുടെയും മുഖത്ത് നോക്കാനാവുന്നില്ല.." പിന്നെ ഒരു ഭീഷണി പോലെ - " നോക്കിക്കോ, നിങ്ങളാണ് കാരണം എന്ന് കത്തെഴുതി വച്ചിട്ട് ഇന്ന് രാത്രി ഞാന്‍ തൂങ്ങി ചാകും.."
എനിക്ക് എന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിനു മുന്‍പ് ഒരു കൊടുങ്കാറ്റു പോലെ അവന്‍ അപ്രത്യക്ഷനായി..
വ്യാകുല ചിത്തനായി ഞാന്‍ അടുത്തുള്ള കസേരയിലേക്ക് ചരിഞ്ഞു.
കോലന്‍ ദാമുവിന്റെ ആവേശമാണ് പറ്റിച്ചത്. കിട്ടിയതും കൊണ്ട് മിണ്ടാതെ ഇരിക്കാമായിരുന്നു.. ഇനിയിപ്പോ-
"എടാ.. അവന്‍ ഇവിടെയും വന്നിരുന്നോ?" ഇരുംബന്റെ ചോദ്യമായിരുന്നു എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.
അസ്ത പ്രജ്ഞാനായുള്ള എന്റെ ഇരുപ്പു ഇരുംബന്റെ ബേജാര് കൂട്ടി.
"അവനെങ്ങാനും ചത്താല്‍... നമ്മുടെ കാര്യം പോക്കാ.."
"ഏയ് .. അങ്ങിനെ ചാവുകയോന്നുമില്ല..ഏതായാലും നമുക്ക് ദാമുവിനെക്കൂടി ഒന്ന് കാണാം"
അങ്ങിനെ മൂന്നു പേരും കൂടി എടുത്ത തീരുമാന പ്രകാരമാണ് പിച്ചാത്തി മോഹനന്റെ വീടിനു രാത്രി കാവലായി ഞങ്ങള്‍ ഇരിക്കുന്നത്.
നേരം വെളുക്കാറായപ്പോള്‍ ഇനി ആള്‍ക്കാര്‍ കണ്ടു പുകില്‍ ആകെന്ടെന്നു കരുതി ഞങ്ങള്‍ സ്ഥലം വിട്ടു.
കൊച്ചു വെളുപ്പാന്‍ കാലം വരെ ഉറങ്ങി പൂതി തീര്‍ത്തിട്ട് രാവിലെയെങ്ങാനും കാലന്‍ പണി പറ്റിച്ചാലോ? ഒരു മുന്‍ കരുതല്‍ എന്നോണം മൂന്നു പേരും ഓരോ ബാഗും തയ്യാറാക്കി വച്ചു.
രാത്രിയിലത്തെ ഉറക്ക ക്ഷീണം കാരണം ഒന്ന് മയങ്ങാന്‍ തുടങ്ങുമ്പോഴാണ് അടുക്കളപ്പുറത്ത് നിന്ന് ഒരു പുരാണം...
" --രാവിലെ ചായയുമായി ചെന്ന പെങ്ങള് പെണ്ണാണ് കണ്ടത്. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു..."
തലക്കുള്ളിലൂടെ ഇടിമിന്നല്‍ പാഞ്ഞു പോയത് പോലെ! ചാടി എഴുന്നേറ്റു അടുക്കള പുറത്തേക്കു പാഞ്ഞു. പാല് കൊണ്ട് വരുന്ന കന്നാരെട്ടനാണ്.
"ആ.. ഇവിടുണ്ടായിരുന്നോ? ഞാന്‍ നമ്മുടെ മോഹനന്റെ വിശേഷം പറയുകയായിരുന്നു."
കന്നരേട്ടന്‍ കുശലം പറഞ്ഞപ്പോള്‍ നാക്കിറങ്ങി പോയത് പോലെ... അയാളുടെ നോട്ടത്തില്‍ എന്തോ ഒരു കുഴപ്പം ഇല്ലേ?
അമ്മയെ നോക്കിയപ്പോള്‍... അവിടെയും എന്തോ ഒരു കുറ്റപ്പെടുത്തല്‍...
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പിന്തിരിഞ്ഞു. ഇനി നില്‍ക്കുന്നത് പന്തിയല്ല. ആളുകളുടെ കയ്യില്‍ കത്ത് കിട്ടിക്കഴിഞ്ഞാല്‍ ... മറ്റുള്ളവര്‍ ഏതെങ്കിലും വഴിക്ക് എത്തിക്കൊള്ളും. എത്രയും പെട്ടെന്ന് സ്ഥലം വിടണം...
കൈകാലുകള്‍ കഴുകി ബാഗൊക്കെ എടുത്തു പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന എന്നെ കണ്ടു അമ്മ അമ്പരന്നു.
"ചായ പോലും കുടിക്കാതെ നീ എങ്ങോട്ടാ?"
"ഒന്നിനും നേരമില്ലമ്മേ... ഒക്കെ പിന്നെ പറയാം." ബാഗുമായി ഇറങ്ങി ഒരോട്ടമായിരുന്നു.
പോകുന്ന വഴിക്ക് കണ്ടു - മോഹനന്റെ വീട്ടില്‍ ഒരാള്‍ക്കൂട്ടം!
കത്ത് കിട്ടി കാണരുതേ.. ആളുകള്‍ കണ്ടാല്‍ എന്റെ കാര്യം പോക്ക് തന്നെ.. ദൈവമേ! ..നിശ്ശബ്ദ പ്രാര്‍ത്ഥനയുമായി തലയും കുമ്പിട്ടു നടന്നു..
"നീയെങ്ങോട്ടാണ് ഇത്ര അര്‍ജെന്റില്‍? " സ്യ്ക്കിളില്‍ ഒരു ചോദ്യവുമായി ഇരുമ്പന്‍ ബാലന്‍.
അവന്റെ കൂസലില്ലാത്ത നില്‍പ്പും ഭാവവും കണ്ടു അമ്പരപ്പാണ് തോന്നിയത്.
"നീയറിഞ്ഞില്ലേ.. മോഹനന്‍..."
"അതെ. ഞാന്‍ ഇപ്പോള്‍ അവിടെ നിന്നാണ് വരുന്നത്. എന്ത് നീളാന്നു അറിയോ? ഉദ്ദേശം നാലഞ്ചടി കാണും. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു."
"എന്ത്?"
"പാമ്പ്. മൂര്ഖനാനെന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നത് ചേരയാനെന്നാണ്."
"ഓ!... ഞാന്‍ വെറുതെ ഇറങ്ങിയതാണ്. നീ പോകുന്ന വഴിക്ക് എന്നെ ഒന്ന് വീടിലാകിയെക്ക "
ചമ്മല്‍ മറച്ചു കൊണ്ട് ഞാന്‍ അവന്റെ സ്യ്ക്കിലിന്റെ പിന്നില്‍ ചാടിക്കയറി.
Saturday, August 21, 2010
ജോണി ലിവര്‍
ബോളിവുഡ് എന്നാ അത്ഭുദ ലോകത്തിലെ ജഗതി ശ്രീകുമാര്‍ ആയ ജോണി ലിവേരിന്റെ ബാല്യകാല ജീവിതം കയ്പ് നിറഞ്ഞതായിരുന്നു.
മുംബൈയിലെ ധാരാവിയില്‍ അഞ്ചടി നീളവും അഞ്ചടി വീതിയും ഉള്ള
കൂരയില്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞു കൂടുകയായിരുന്നു അഞ്ചംഗങ്ങള്‍ ഉള്ള ജോണി ലിവേരിന്റെ കുടുംബം.
മദ്യത്തിന്റെ ലഹരിയില്‍ കയറി വരുന്ന അച്ഛന്‍ അമ്മയുമായി വഴക്ക് കൂടുകയും ഉപദ്രവികുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു.
അന്നും വൈകുന്നേരം പതിവ് പോലെ വീട്ടില്‍ വഴക്ക് മൂത്ത് കയ്യാങ്കളി തുടങ്ങി. അമ്മയുടെ മുഖത്തെ ദൈന്യത കണ്ടപ്പോള്‍ തന്റെ നിസ്സഹായത മറക്കാനായി ജോണി ഇറങ്ങി നടന്നു.
താന്‍ പോലും അറിയാതെ കാലുകള്‍ അയാളെ റെയില്‍വേ ട്രാക്കില്‍ ആണ് എത്തിച്ചത്. തണുത്തു മരവിച്ചു കിടക്കുന്ന പാളങ്ങള്‍ ആ പന്ത്രണ്ടു കാരനെ ജീവിതത്തിന്റെ നിസ്സാരത ഓര്‍മിപ്പിച്ചു. അകലെ നിന്നും ഒരു തീവണ്ടി തനിക്കു നേരെ ചീറിപ്പാഞ്ഞു വരുന്നത് കണ്ടിട്ടും തന്റെയുള്ളില്‍ ഒരു വികാരവും തോന്നുന്നില്ലെന്നു അവനറിഞ്ഞു. മരണം പോലും ഇങ്ങിനെയുള്ള ജീവിതത്തിനെക്കാള്‍ എത്രയോ ഭേദം തന്നെ! അവന്‍ തീവണ്ടിയുടെ നേര്‍ക്ക് നടന്നു
ട്രെയിന്‍ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജോണിയുടെ ഉള്ളില്‍ അമ്മയുടെയും സഹോദരിമാരുടെയും മുഖങ്ങള്‍ തെളിഞ്ഞു വന്നു. താനും കൂടി പോയാല്‍ പിന്നെ അവരുടെ ഗതി എന്താകും? അവരും ഇതേ മാര്‍ഗം തിരഞ്ഞെടുക്കുകയാനെങ്കിലോ?
തന്നോട് തനിക്കിത് ചെയ്യാം. പക്ഷെ.. അവരോടൊ? അവന്‍ ട്രാക്കില്‍ നിന്നും മാറി നിന്നു.
ആ നിമിഷത്തിന്റെ ചാഞ്ചല്യത്തില്‍ നിന്നും മുക്തി നേടാനായെങ്കിലും മടുപ്പും വേദനയും കൂടെത്തന്നെ ഉണ്ടായിരുന്നു.
ഇനിയെന്ത്? താല്‍ക്കാലികമായുണ്ടാക്കിയ പെട്ടി പോലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് ജോണി തലയും കുമ്പിട്ടു ഇരുന്നു.
അപ്പോഴാണ് റേഡിയോവിലൂടെ ലതാജിയുടെ ഗാനം ഒഴുകി വന്നത്. അവരുടെ മധുര ശബ്ദം അവന്റെ വേദനയും ദുഖങ്ങളെയും തഴുകിത്തലോടി. കുറെ നേരത്തേക്ക് സുന്ദരമായ വരികളും സംഗീതവും മാത്രമായി ജോണിയുടെ ബോധ മണ്ഡലത്തില്‍. ഗാനം മനസിന് സാന്ദ്വനമായി, സമാധാനമായി, താഴുകലായി മാറി.
ലോകത്തില്‍ വിഷമങ്ങള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരങ്ങളും ഉണ്ടെന്നു അവനറിഞ്ഞു. വൈരൂപ്യമുന്ടെങ്കില്‍ സൌന്ധര്യവുമുണ്ട്. നിരാശകള്‍ ഉണ്ടെങ്കില്‍ പുത്തന്‍ പ്രതീക്ഷകളും ഉണ്ടാകുന്നു...
ജീവിതം എന്നാ ഈ സമ്മാനം ഒരിക്കലും വലിച്ചെരിയില്ല എന്ന് കൊച്ചു ജോണി അന്ന് തീരുമാനിച്ചു.
Friday, June 18, 2010
ഭയപ്പെടാതിരിക്കൂ... ദൈവം കൂടെയുണ്ട്!
ഭയപ്പെടാതിരിക്കൂ... ദൈവം നിന്നെ സ്നേഹിക്കുന്നു. അവന്‍ എല്ലാം നോക്കിക്കൊള്ളും!
ഇനി എന്താണ് വരാനിരിക്കുന്നത് എന്ന പേടിയിലാണ് പലരും കഴിയുന്നത്.
ഭാവിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ജീവിതത്തില്‍ ഉത്സാഹം നിറയ്ക്കുന്നത്.
അത് നമുക്ക് ആത്മാവിനെ തേച്ചു മിനുക്കാനുള്ള അവസരം തരുന്നു.
അപ്പ്രതീക്ഷിതമായ സംഭവങ്ങള്‍ നമ്മില്‍ ആശയും പ്രതീക്ഷയും ഉണര്‍ത്തുന്നു..
അറിയാത്ത ഭാവി തന്നനുഗ്രഹിച്ച ദൈവമേ... നിനക്ക് നന്ദി!
നമുക്ക് നടക്കാനിരിക്കുന്ന നല്ല കാര്യങ്ങളൊക്കെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍
നമ്മള്‍ മടിയന്മാരായി കുത്തിയിരുന്ന് നശിച്ചു പോയേനെ!
വരാനിരിക്കൂന്ന ആപത്തുകള്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍
നമ്മള്‍ പേടിച്ചു തളര്‍ന്നു പോയേനെ..!
ഇന്നത്തെ ദിവസത്തിന്റെ മറ നീക്കിത്തരുന്ന ദൈവം എത്ര കരുണാമയന്‍!
അങ്ങനെ ഇന്നത്തെ ദിവസത്തില്‍ നമ്മള്‍ നാളെയെ നേരിടാന്‍ കരുത്തു നേടുമ്പോള്‍ ദൈവം
നമുക്കായി നാളെയുടെ മറ നീക്കിത്തരുന്നു!
തീര്‍ച്ചയായും ദൈവമേ നീ ദയാവാനാകുന്നു!
Friday, May 28, 2010
എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണ കത്ത്
ധ്യാന ലീനനായിരുന്നത് മൌനമായ് മാറാനല്ല...
മൌനത്തെ മഹാ ശബ്ധമാക്കുവാന്‍
നിസ്ച്ചഞ്ചാല ധ്യാനത്തെ ചലനംമായി, ശക്തിയായ് ഉണര്‍ത്തുവാന്‍...
അന്തരിന്ത്രിയ നാഭീ പദ്മത്തിനുള്ളില്‍ പ്രാണ സ്പന്തങ്ങള്‍ സ്വരൂപിച്ചു
വിശ്വ രൂപങ്ങള്‍ തീര്‍ക്കാന്‍ ...
അവയും ഞാനും തമ്മിലോന്നാവാന്‍
യുഗ ചക്ര ബ്രമനപദങ്ങളില്‍ ഉഷസ്സായി നൃത്തം വെക്കാന്‍
ഞാന്‍ എന്റെ വാത്മീകത്തില്‍ ഇത്തിരി നേരം ധ്യാന ലീനനായിരുന്നു പോയ്
മനസ്സിന്‍ സര്‍ഗ്ഗ ധ്യാനം...!
- വയലാര്‍ (എന്റെ ദന്ത ഗോപുരത്തിലേക്ക് ഒരു ക്ഷണ കത്ത് )